‘ദി കൂൾ ബ്രീസ് ഫ്രം ഹിന്ദ്’ എന്ന പുസ്തക പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ഹൈദരാബാദ് ഇഖ്ബാൽ അക്കാദമി ചെയർമാനുമായ മുഹമ്മദ് സഹീറുദ്ദീൻ ഖാൻ
ഷാർജ: ആധ്യാത്മിക സൂഫി പാരമ്പര്യവും ഉന്നതമായ സാംസ്കാരിക വിദ്യാഭ്യാസ നിലവാരവും ഉണ്ടായിട്ടുകൂടി കേരള മുസ്ലിംകളെ വേണ്ടവിധം വായിച്ചെടുക്കാൻ ഇന്ത്യയിലെ മറ്റിതര പ്രദേശങ്ങളിലെ മുസ്‌ലിംകൾക്കായിട്ടില്ലെന്നും ഇതിന്റെ പ്രധാന കാരണം ഉറുദു ഭാഷയുടെ അഭാവം മൂലം നടക്കാതെ പോയ സാംസ്കാരിക വിനിമയമാണെന്നും ഹൈദരാബാദ് ഇഖ്ബാൽ അക്കാദമി ചെയർമാനുമായ മുഹമ്മദ് സഹീറുദ്ദീൻ ഖാൻ അഭിപ്രായപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ മുജീബ് ജയ്ഹൂനിന്റെ ‘ദി കൂൾ ബ്രീസ് ഫ്രം ഹിന്ദ്’ എന്ന പുസ്തക പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാത്തിമ റഊഫ് ആദ്യപ്രതി ഏറ്റുവാങ്ങി.
സമ്പന്നമായ പോരാട്ട ഗാഥകളും ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിംകളിൽ വെച്ച് കുലീനമായ ജീവിത സാഹചര്യങ്ങളുമുള്ള കേരള മുസ്ലിംകളെ മാതൃകയാക്കി വളരുവാനുള്ള അവസരമാണ് ഇതുവഴി ഇന്ത്യൻ മുസ്ലിംകൾക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാരമ്പര്യവും സാംസ്കാരിക പശ്ചാത്തലവും മറ്റുള്ളവർക്ക് പകർന്നു നൽകുവാനുള്ള ശ്രമങ്ങളിൽ കേരള മുസ്ലിംകൾ കുറേക്കൂടി ജാഗ്രത പാലിക്കണമെന്നും ‘ദി കൂൾ ബ്രീസ് ഫ്രം ഹിന്ദ്’ ആ അർത്ഥത്തിൽ അതിർത്തികൾ ഭേദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി ബന്ധു ചെയർമാൻ കെ.വി. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. എയിറോവിസ്റ്റ മാർക്കറ്റിംഗ് ഡയറക്ടർ അൻസാർ ബാബു, അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, സിംസാറുൽ ഹഖ് ഹുദവി എന്നിവർ സംസാരിച്ചു.
Absence of Urdu in Kerala created problems in cultural exchange
Siraj Daily April 29 2008